ഇ-കൊമേഴ്‌സില്‍ വ്യാജ റിവ്യു തടഞ്ഞ് കേന്ദ്രം

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ കൂലിക്ക് ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ ഓണ്‍ലൈന്‍ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രം. ഉല്‍പന്നം വാങ്ങിയവര്‍ക്ക് റിവ്യു എഴുതുന്നതിന് റിവാഡ് പോയിന്റോ മറ്റോ നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം റിവ്യുവില്‍ രേഖപ്പെടുത്തിയിരിക്കണം. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഉല്‍പന്നങ്ങള്‍ക്ക് വ്യാജ റിവ്യു നല്‍കി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാനുള്ള കേന്ദ്ര ചട്ടക്കൂടിന്റെ ഭാഗമാണ് ഈ വ്യവസ്ഥകള്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ആണ് ഇതുസംബന്ധിച്ച മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. താല്‍പര്യമുള്ള കമ്പനികള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ എടുക്കാം. വ്യാജ റിവ്യു വ്യാപകമായാല്‍ അടുത്തപടിയായി സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കും.

യൂറോപ്പില്‍ ഇ-മൊബിലിറ്റി ലക്ഷ്യമാക്കി ആമസോണ്‍

യൂറോപ്പിലുടനീളമുള്ള ഇലക്ട്രിക് വാനുകള്‍, ട്രക്കുകള്‍, ലോ-എമിഷന്‍ പാക്കേജ് ഹബ്ബുകള്‍ എന്നിവയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1 ബില്യണ്‍ യൂറോ (974.8 ദശലക്ഷം ഡോളര്‍) നിക്ഷേപിക്കാന്‍ ആമസോണ്‍ പദ്ധതിയിടുന്നു. 2025ഓടെ യൂറോപ്പിലെ ഇലക്ട്രിക് വാനുകളുടെ എണ്ണം 3,000ത്തില്‍ നിന്ന് 10,000-ലധികമായി വര്‍ദ്ധിപ്പിക്കാന്‍ ഈ നിക്ഷേപം സഹായിക്കുമെന്നാണ് ആമസോണ്‍ പ്രതീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 1,500-ലധികം ഇലക്ട്രിക് ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ സ്വന്തമാക്കാനും ആമസോണ്‍ പദ്ധതിയിടുന്നുണ്ട്. ആമസോണിനെക്കൂടാതെ, പാക്കേജ് ഡെലിവറി കമ്പനികളായ യുണൈറ്റഡ് പാഴ്‌സല്‍ സര്‍വീസ് ഇങ്ക്, ഫെഡെക്‌സ് കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളും വലിയ തോതില്‍ സീറോ എമിഷന്‍ ഇലക്ട്രിക് വാനുകളും, ട്രക്കുകളും വാങ്ങാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇവികളോടൊപ്പം തന്നെ യൂറോപ്പിലുടനീളമുള്ള ഇവി ചാര്‍ജറുകളിലും നിക്ഷേപം നടത്തുമെന്ന് കമ്പനി അറിയിച്ചു. 2040 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.