ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസില്‍ 14 ശതമാനം വളര്‍ച്ച

ഇന്ത്യയില്‍ കഴിഞ്ഞമാസം കടകളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസുകളില്‍ ആഗസ്റ്റിനേക്കാള്‍ 14 ശതമാനം വര്‍ദ്ധന. ഉപഭോക്തൃസംതൃപ്തി മെച്ചപ്പെട്ടതും ഉത്സവകാലവുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഓണ്‍ലൈന്‍ വഴിയുള്ള വാങ്ങലുകളില്‍ വളര്‍ച്ച 0.7 ശതമാനം. 77,267 കോടി രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകളാണ് സെപ്തംബറില്‍ കടകളില്‍ നടന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ആഗസ്റ്റില്‍ വാങ്ങല്‍ച്ചെലവ് 67,414 കോടി രൂപയായിരുന്നു. 45,287 കോടി രൂപയുടെ ഓണ്‍ലൈന്‍ വാങ്ങലുകളും സെപ്തംബറില്‍ നടന്നു. ആഗസ്റ്റില്‍ ഇത് 44,943 കോടി രൂപയായിരുന്നു. കഴിഞ്ഞമാസം മൊത്തം ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസ് മൂല്യം 1.22 ലക്ഷം കോടി രൂപയാണ്. 2021 സെപ്തംബറില്‍ 80,227 കോടി രൂപയായിരുന്നു.  

രാജ്യത്ത് ഉള്ളി വില കുതിക്കുന്നു

രാജ്യത്ത് ഉള്ളി വില കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. ഉള്ളിയുടെ ലഭ്യത കുറവാണു വില ഉയരാന്‍ കാരണമാകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഏകദേശം 60 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചു എന്നാണ് ദ ഫ്രീ പ്രസ് ജേണലിന്റെ റിപ്പോര്‍ട്ട്. നവംബര്‍ ആദ്യവാരത്തോടെ പുതിയ വിളകള്‍ വിപണിയിലെത്തുന്നതുവരെ വിലക്കയറ്റം തുടര്‍ന്നേക്കാം. ഉള്ളിയുടെ ചില്ലറ വില്‍പന വില രാജ്യത്ത് കിലോയ്ക്ക് 40 രൂപ കടന്നു. അതേസമയം ഒക്ടോബര്‍ തുടക്കത്തില്‍, ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 15 രൂപ മുതല്‍ 25 രൂപ വരെ ആയിരുന്നു. വരും ദിവസങ്ങളില്‍ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉള്ളിയുടെ പഴയ സ്റ്റോക്കുകള്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എപിഎംസി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു. പുതിയ സ്റ്റോക്കുള്ള എത്തിയിട്ടില്ല അതിനാല്‍ വില കുത്തനെ ഉയരുകയാണ്. റാബി ഇനം ഉള്ളി വിപണിയില്‍ എത്തുന്നതോടെ വിപണിയില്‍ വില കുറയുമെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.…

പാല്‍ വില വീണ്ടും കൂട്ടി അമുല്‍

ഇന്ത്യയിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പാലിന്റെ വില വര്‍ധിപ്പിച്ചു. ഫുള്‍ ക്രീം പാലിന്റെ വില രണ്ട് രൂപ ഉയര്‍ത്തി. ഒപ്പം എരുമപ്പാലിന്റെയും വില ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചു. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവര്‍ധന ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണില്‍ പാലിന്റെയും ക്രീമിന്റെയും വില വര്‍ധിപ്പിച്ചത് അമുലിനെതിരെ വിമര്‍ശനത്തിന് വഴി വെച്ചിട്ടുണ്ട്. അമുല്‍ എന്ന പേരില്‍ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ആണ്. വില വര്‍ധിപ്പിച്ചതോടെ ഫുള്‍ ക്രീം പാലിന്റെ വില ഇപ്പോള്‍ ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിട്ടില്ല. അമുലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റില്‍ അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന്…

സംസ്ഥാനത്ത് പാല്‍ വില ഉയരും

സംസ്ഥാനത്ത് പാല്‍ വില ഉയരും. ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ മില്‍മ ഒരുങ്ങുന്നത്. ലിറ്ററിന് നാല് രൂപവരെ കൂട്ടിയേക്കും. 2019ലാണ് ഇതിന് മുന്‍പ് പാല്‍ വില കൂട്ടിയത്. ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം. പാല്‍ വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് മില്‍മ സര്‍ക്കാരിനെ അറിയിച്ചിരുന്നു. നാലുരൂപ കൂട്ടണമെന്നാണ് എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിറ്റുകള്‍ ആവശ്യപ്പെട്ടിരുന്നത്. വില കൂട്ടുന്നത് പഠിക്കാന്‍ രണ്ട് പേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന്‍ നിയോഗിച്ചു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാവും വില വര്‍ധിപ്പിക്കുന്നതില്‍ അന്തിമ തീരുമാനമാവുക. ഒക്ടോബറില്‍ തന്നെ സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കും. ഓരോ ജില്ലകളിലെയും പ്രധാന ക്ഷീരകര്‍ഷകരെ കണ്ടെത്തി അഭിപ്രായം തേടിയാവും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. വില എത്രവരെ കൂട്ടിയാല്‍ ലാഭകരമാകും എന്നതാകും ക്ഷീരകര്‍ഷകരോട് ആരായുക.