ടെക്‌നോപാര്‍ക്കിന് കുതിപ്പ്: ഐ.ടി.കയറ്റുമതി 9775 കോടിരൂപ

ഐ.ടി. കയറ്റുമതിയില്‍ വന്‍കുതിപ്പ് നേടി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1274കോടി രൂപയുടെ അധികവരുമാനമാണ് കൈവരിച്ചതെന്ന് കേരള ഐ.ടി.പാര്‍ക്ക്‌സ് സി.ഇ.ഒ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. ഇതോടെ മൊത്തം കയറ്റുമതി 9775കോടിരൂപയിലെത്തി. വളര്‍ച്ച 15%. ഇതിന് പുറമേ കൃത്യമായി ജി.എസ്.ടി നികുതി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിന്റെയും ക്രിസലിന്റെയും (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഒഫ് ഇന്ത്യ) അംഗീകാരവും 2023 ജൂണ്‍ വരെ ക്രിസല്‍ എ പ്ലസ് ഗ്രേഡും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടെക്നോപാര്‍ക്ക് നേടി. നിലവില്‍ 106 ലക്ഷം ചതുരശ്ര അടിസ്ഥലത്ത് 470കമ്പനികളിലായി 70000 പേരാണ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 78 കമ്പനികള്‍ തുടങ്ങി. 2.68ലക്ഷം ചതുരശ്ര അടി സ്ഥലമാണിവര്‍ക്ക് നല്‍കിയത്.    

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനില്‍ ടെക്‌നോപാര്‍ക്കിലെ ഹോഡോ സൊല്യൂഷന്‍സും

കേന്ദ്രസര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യമേഖല, വിവിധ സംഘടനകള്‍ തുടങ്ങിയവയെ ഏകോപിച്ച് സംയോജിത ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്ന ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനില്‍ പങ്കാളികളാകാന്‍ തിരഞ്ഞെടുത്ത 20 സ്ഥാപനങ്ങളില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഹോഡോ മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക് സൊല്യൂഷന്‍സും. ഡയഗ്നോസ്റ്റിക് സെന്ററുകളുടെ എന്‍ഡ് ടു എന്‍ഡ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോം നല്‍കുന്ന സ്ഥാപനമാണ് ഹോഡോ.