ഡോളറിന്റെ മുന്നേറ്റം തടുക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍

യുഎസ് ഡോളറിന്റെ മുന്നേറ്റത്തില്‍ കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍. ഡോളിന്റെ നിരന്തരമായ മുന്നേറ്റത്തില്‍നിന്ന് കറന്‍സികളെ പ്രതിരോധിക്കാനണ് ഇത്രയും തുക വിപണിയിലിറക്കിയത്.

ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്. ജപ്പാനും കൂടി ചേരുമ്പോള്‍ ഈ തുക 50 ബില്യണാകും. 2020 മാര്‍ച്ചിനുശേഷമുള്ള ഉയര്‍ന്ന വില്പനയാണിത്. ആഗോള മൂലധന നീക്കം നിരീക്ഷിക്കുന്ന എക്സാന്റെ ഡാറ്റ- എന്ന സ്ഥാപനത്തിന്റേതാണ് വിലയിരുത്തല്‍. രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍, മറ്റ് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്നിവയില്‍നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്കെടുപ്പ്.

1980നുശേഷം ഇതാദ്യമായി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് തുടര്‍ച്ചയായി കൂട്ടിയതാണ് ഡോളര്‍ സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്താനിടയാക്കിയത്. ഏഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തെ കാര്യമായി ഇത് ബാധിക്കുകയുംചെയ്തു.

Related posts