ഏഴു ദിവസത്തെ മുന്നേറ്റത്തിന് വിരാമം: നിഫ്റ്റി 17,700ന് താഴെ

മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താന്‍ സൂചികകള്‍ക്കായില്ല. ഏഴു ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ട് നിഫ്റ്റി 17,000ന് താഴെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 287.70 പോയന്റ് ഉയര്‍ന്ന് 59,534.96ലും നിഫ്റ്റി 74.50 പോയന്റ് നേട്ടത്തില്‍ 17,656,30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

തുടക്കം നേട്ടത്തിലായിരുന്നുവെങ്കിലും സ്വകാര്യ ബാങ്ക്, എഫ്എംസിജി ഓഹരികളിലുണ്ടായ സമ്മര്‍ദം വിപണിയെ ബാധിച്ചു. വരാനിരിക്കുന്ന യുറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ പണനയ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന വിലയിരുത്തലുകളാണ് വിപണിയെ സ്വാധീനിച്ചത്.

നെസ് ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടെക് മഹീന്ദ്ര, മാരുതി സുസുകി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എല്‍ആന്‍ഡ്ടി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

സെക്ടറല്‍ സൂചികകളില്‍ പൊതുമേഖല ബാങ്കാണ് കുതിച്ചത്. സൂചിക 3.5ശതമാനം ഉയര്‍ന്നു. ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ സൂചികകള്‍ ഒരുശതമാനം വീതം നേട്ടമുണ്ടാക്കി. എഫ്എംസിജിയാകട്ടെ ഒരുശതമാനം താഴുകയുംചെയ്തു.

Related posts