ബൈജൂസ് തൊഴിലാളികളെ പിരിച്ചുവിടില്ല: തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍

 

എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും സ്ഥലംമാറ്റമില്ലെന്നും കമ്പനി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. നേരത്തെ മാറ്റാന്‍ തീരുമാനിച്ച 140 ജീവനക്കാര്‍ക്ക് തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കി.

സ്ഥാപനത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്‌മെന്റ് സെന്ററിലെ ജീവനക്കാര്‍ക്ക് ബംഗളൂരു ഓഫീസിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം. മികച്ച പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ബൈജൂസ് വിശദീകരിക്കുന്നു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റര്‍ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 140 ജീവനക്കാര്‍ക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാന്‍ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്‌നം തന്റെ ശ്രദ്ധയില്‍ വന്നതെന്ന് ബൈജു രവീന്ദ്രന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

Related posts