കെ ഫോണ്‍ ഗുണഭോക്തക്കളുടെ തെരഞ്ഞെടുപ്പ് ഉടന്‍

കെ ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനായി 14,000 ബിപിഎല്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശം തയ്യാറായതായി തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന്‍ നല്‍കുക. സ്ഥലം എംഎല്‍എ നിര്‍ദേശിക്കുന്ന ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാര്‍ഡുകളില്‍ നിന്നോ മുന്‍ഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്. കെ ഫോണ്‍ കണക്ടിവിറ്റി ഉള്ളതും, പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ കൂടുതലുള്ളതുമായ വാര്‍ഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള സുപ്രധാന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി അറിയിച്ചു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. വിജ്ഞാന സമൂഹ നിര്‍മ്മിതി എന്ന നവകേരള ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരിക്കുമിത്. ഇന്റര്‍നെറ്റ് കുത്തകകള്‍ക്കെതിരെയുള്ള കേരളത്തിന്റെ ജനകീയ ബദലാണ് കെ ഫോണ്‍. എത്രയും വേഗം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേതൃപരമായി ഇടപെടണമെന്നും മന്ത്രി നിര്‍ദേശിച്ചു.

മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്ളതുമായ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും ആദ്യം പരിഗണന നല്‍കുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, കോളേജ് വിദ്യാര്‍ഥികളുള്ള പട്ടികവര്‍ഗ-പട്ടികജാതി കുടുംബങ്ങള്‍ക്കാണ് പിന്നീടുള്ള പരിഗണന. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും 40%മോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങള്‍ക്കും ശേഷം പരിഗണന നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും. മുന്‍ഗണനാക്രമത്തില്‍ ഈ അഞ്ച് വിഭാഗത്തിലെ ഏത് വിഭാഗത്തില്‍ വെച്ച് 100 ഗുണഭോക്താക്കള്‍ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിച്ച് കെ ഫോണ്‍ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കണം. ഒരു വാര്‍ഡിലെ ഗുണഭോക്തൃ പട്ടികയില്‍ ഇങ്ങനെ നൂറിലധികം പേര്‍ ആകാമെന്നും മന്ത്രി വ്യക്തമാക്കി. പരാതിരഹിതമായും വേഗത്തിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

 

Related posts