അമേരിക്കയില്‍ വായ്പാ നിരക്ക് 14 വര്‍ഷത്തെ ഉയരത്തില്‍

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നാലാം തവണയും മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. പണപ്പെരുപ്പം ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള നിരക്ക് വര്‍ധന ഭാവിയില്‍ നിലവിലേതുപോലെ തുടരില്ലെന്ന സൂചനയും ഫെഡ് നല്‍കിയിട്ടുണ്ട്.

പണപ്പെരുപ്പം രണ്ട് ശതമാനത്തിലേയ്ക്ക് കുറയ്ക്കുന്നതിന് നിലവിലുള്ള വര്‍ധനവ് അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുക്കാല്‍ ശതമാനംവര്‍ധന പ്രഖ്യാപിച്ചത്. ഭവന-ഉത്പാനമേഖലകളില്‍ ഇപ്പോഴും മാന്ദ്യം പ്രകടമാണെങ്കിലും പണപ്പെരുപ്പം കുറയുന്നതും തൊഴില്‍നിരക്കിലെ വര്‍ധനയും വിലയിരുത്തിക്കൊണ്ടായിരുന്നു ഫെഡിന്റെ തീരുമാനം.

2008നു ശേഷമുള്ള ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ യുഎസിലുള്ളത്. ഇതോടെ വായ്പാ നിരക്ക് 3.75-4ശതമാനത്തിലെത്തി. 1981നുശേഷമുള്ള ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക്(9.1ശതമാനം) രേഖപ്പെടുത്തിയതിനുശേഷം നേരിയതോതില്‍ കുറവുണ്ടായെങ്കിലും സാധാരണക്കാരിലേയ്ക്ക് ഇപ്പോഴും എത്തിയിട്ടില്ല. 8.2ശതമാനമായിരുന്ന കഴിഞ്ഞ മാസത്തെ വിലക്കയറ്റ സൂചിക. ഊര്‍ജ ചെലവിലെ കുറവാണ് പണപ്പെരുപ്പ സമ്മര്‍ദത്തില്‍ നേരിയ കുറവുണ്ടാക്കിയത്. പലചരക്ക് സാധനങ്ങളുടെ വിലയും ചികിത്സാചെലവും ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്.

40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ പണപ്പെരുപ്പം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും മുക്കാല്‍ ശതമാനം വര്‍ധന അനിവാര്യമാണെന്ന് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി വിലയിരുത്തി. മുക്കാല്‍ ശതമാനം നിരക്ക് വര്‍ധന പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും യുഎസിലെ ഓഹരി വിപണി തകര്‍ച്ചനേരിട്ടു. നിരക്ക് വര്‍ധന പ്രഖ്യാപിച്ചതോടെ, കുറച്ചുകാലമായി താഴ്ന്നുനിന്നിരുന്ന കടപ്പത്ര ആദായം കുതിച്ച് 4.61ശതമാനമായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവും നേരിട്ടു. 82.88 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Related posts