ലുലു മാളില്‍ നിന്നും ആഡംബരത്തില്‍ സിനിമയും

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദര്‍ശന കമ്പനിയായ പിവിആര്‍ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പര്‍പ്ലക്‌സ് തിരുവനന്തപുരം ലുലു മാളില്‍. 12 സ്‌ക്രീനുകളാണ് ഈ സൂപ്പര്‍പ്ലക്‌സിലുള്ളത്. ഡിസംബര്‍ 5 മുതല്‍ സിനിമാ പ്രദര്‍ശനം നടക്കും. ഐ മാക്‌സ്, ഫോര്‍ ഡി എക്‌സ് തുടങ്ങിയ രാജ്യാന്തര ഫോര്‍മാറ്റുകളില്‍ ഈ സ്‌ക്രീനുകളില്‍ സിനിമ ആസ്വദിക്കാന്‍ കഴിയും. ആകെയുളള 12 സ്‌ക്രീനുകളില്‍ 2 എണ്ണം പിവിആറിന്റെ ലക്ഷുറി സ്‌ക്രീന്‍ വിഭാഗത്തിലുള്ളതാണ്.

മറ്റ് 8 സ്‌ക്രീനുകളിലും അവസാന നിരയില്‍ റിക്ലൈനിങ് സീറ്റുകള്‍ ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോന്നിലും 40 മുതല്‍ 270 സീറ്റുകള്‍ വരെ ആയി 1739 ഇരിപ്പിടമാണ് ആകെയുള്ളത്. രാജ്യാന്തര നിലവാരമുള്ള അള്‍ട്രാ-ഹൈ റെസലൂഷന്‍ ലേസര്‍ പ്രൊജക്ടര്‍, നൂതന ഡോള്‍ബി 7.1 ഇമ്മേഴ്‌സീവ് ഓഡിയോ, നെക്സ്റ്റ്-ജെന്‍ ത്രി ഡി സാങ്കേതികവിദ്യ എന്നിവയൊക്കെയുണ്ട്. ന്യൂഡല്‍ഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിനുശേഷം രാജ്യത്തെ നാലാമത്തെ പിവിആര്‍ സൂപ്പര്‍പ്ലക്‌സാണ് തിരുവനന്തപുരത്തു തുടങ്ങിയത്.

ഐമാക്‌സ് ഒഴികെയുള്ള തിയറ്ററുകളില്‍ ഡിസംബര്‍ രണ്ടിനും ഐമാക്‌സില്‍ അഞ്ചിനുമാണ് പ്രദര്‍ശനം തുടങ്ങുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് ആണ് ആണ് പിവിആര്‍ സൂപ്പര്‍ പ്ലക്‌സിലെ ആദ്യചിത്രം. അമല പോള്‍ മുഖ്യവേഷത്തില്‍ എത്തുന്ന ടീച്ചറിന്റെ ആദ്യറിലീസും ഇവിടെയാണ്. ഐമാക്‌സില്‍ ജെയിംസ് കാമറൂണിന്റെ അവതാര്‍-2 ഡിസംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തും.

Related posts