പി ആര്‍ വര്‍ക്ക് ഇമേജ് വര്‍ദ്ധിപ്പിക്കുമോ ?

എ ആര്‍ രഞ്ജിത്ത്

ഈയിടെയായി ഒരുപാട് പറഞ്ഞു കേള്‍ക്കുന്ന പദമാണ് പബ്ലിക് റിലേഷന്‍സ്. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രതിച്ഛായയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പി ആര്‍ വര്‍ക്കുകള്‍ ഉപയോഗിക്കാറുണ്ട്. എന്താണ് പി ആര്‍, ഏതെല്ലാം തരത്തില്‍ അത് ഉപയോഗിക്കപ്പെടുന്നു, എങ്ങനെയാണത് ആളുകളെ സ്വാധീനിക്കുന്നത് എന്നീ കാര്യങ്ങളിലേയ്ക്കുള്ള ഒരെത്തിനോട്ടമാണ് ഈ ലേഖനം.

ഏകദേശം ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ നാട്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്ന് തുടങ്ങാം. അന്ന് മുപ്പത്തി അഞ്ചോളം വയസ്സ് പ്രായമുണ്ടായിരുന്ന ത്രേസ്യ എന്ന സ്ത്രീ നാടു വിട്ടുപോയ കാര്യമായിരുന്നു സംസാര വിഷയം. ത്രേസ്യ കാണാന്‍ സുന്ദരിയും ഒപ്പം വിവാഹമോചിതയും ആയിരുന്നു. അതിനാല്‍ തന്നെ ത്രേസ്യയെ കുറിച്ച് ആളുകള്‍ പല കഥകളും പ്രചരിപ്പിച്ചിരുന്നു! നാടു വിട്ടു പോകുക കൂടി ചെയ്തതോടെ ഈ കഥകള്‍ ബലപ്പെട്ടു. ഓരോരുത്തരും അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനഞ്ഞു പ്രചരിപ്പിക്കാന്‍ തുടങ്ങി. മൊബൈലും വാട്ട്‌സാപ്പും ഒന്നുമില്ലാതിരുന്നത് കൊണ്ട്, ഒരല്‍പം സാവധാനത്തിലായിരുന്നു എന്നു മാത്രം! ബോംബെയില്‍ ഉണ്ടെന്ന് ചിലര്‍ പറഞ്ഞു. ദുബായില്‍ പഴയ കാമുകനുമൊത്ത് ജീവിക്കുകയാണെന്ന് മറ്റു ചിലര്‍. ചില കള്ളക്കടത്ത് ലോബികളുമായി ബന്ധമുണ്ടായിരുന്നെന്നും അവര്‍ തട്ടിക്കൊണ്ടു പോയതാകാം എന്നും വേറെ ചിലര്‍. അങ്ങനെ പല കഥകള്‍.

പക്ഷെ എല്ലാ കഥയിലും ത്രേസ്യ വില്ലത്തി തന്നെ. ത്രേസ്യയുടെ അമ്മച്ചിയും സഹോദരനും വീടിനു പുറത്തിറങ്ങാതെയായി. നാലഞ്ചു വര്‍ഷങ്ങളോളം അവര്‍ക്കും ഒരു വിവരവും ഇല്ലായിരുന്നു. പിന്നെ ഒരുദിവസം അവര്‍ക്ക് ഒരു മണി ഓര്‍ഡര്‍ എത്തി. ഇരുപത്തി അയ്യായിരം രൂപ. പിറ്റേ ദിവസം കുവൈറ്റില്‍ നിന്ന് ഒരു ഫോണ്‍ കോളും. ത്രേസ്യയായിരുന്നു അത്. അമ്മയുടെയും അനുജന്റെയും വിശേഷങ്ങള്‍ തിരക്കി എന്നല്ലാതെ കൂടുതലൊന്നും അങ്ങോട്ടു ചോദിക്കാന്‍ അവള്‍ അവസരം കൊടുത്തില്ല. പിന്നീട് രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ പൈസയും ആറു മാസത്തിലൊരിക്കല്‍ ഒരു ഫോണ്‍ കോളും വരുമായിരുന്നു. അപ്പോഴും നാട്ടില്‍ രസകരങ്ങളായ കഥകള്‍ പ്രചരിച്ചു. ദാവൂദിന്റെ സംഘത്തിലാണെന്നും മനുഷ്യബോംബാണെന്നും വരെ കേട്ടു..! പക്ഷെ സത്യം ആര്‍ക്കുമറിയില്ലായിരുന്നു എന്നതായിരുന്നു സത്യം!

അങ്ങനെ ഏകദേശം പതിനഞ്ച് വര്‍ഷങ്ങളോളം കടന്നു പോയി. ഒരുദിവസം പ്രത്യേകിച്ച് ജോലിയും കൂലിയുമില്ലാതിരുന്ന ത്രേസ്യയുടെ അനുജന്‍ പോളി പുത്തന്‍ ഷര്‍ട്ടും കൂളിങ് ഗ്ലാസ്സും വെച്ച് വരുന്നത് കണ്ടപ്പോഴാണ് ആ സംഭവം നാട്ടുകാരറിഞ്ഞത്. ത്രേസ്യ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു! അറിഞ്ഞവര്‍, അറിഞ്ഞവര്‍ ത്രേസ്യയുടെ വീട്ടിലേയ്ക്ക് എത്തി.

അതാ, വീടിനു മുന്നില്‍ ഗോള്‍ഡന്‍ ഫ്രെയിം ഉള്ള കണ്ണടയും, ബോബ് ചെയ്ത മുടിയുമായി ത്രേസ്യ ഇരിക്കുന്നു. കാലുകള്‍ അടുത്തുള്ള കസേരയില്‍ കയറ്റി വെച്ചിട്ടുണ്ട്. ആത്മവിശ്വാസം തുളുമ്പുന്ന ശരീരഭാഷ, ചെറു ചിരിയുള്ള മുഖം. കണ്ടവരൊക്കെ അടക്കം പറഞ്ഞു.’നമ്മള്‍ ഊഹിച്ചത് ശരിയാ.'(ഓരോരുത്തരും ഊഹിച്ചത് ഓരോന്നാണെങ്കിലും!)

പക്ഷെ സത്യം മറ്റൊന്നായിരുന്നു. അക്കാലമത്രയും കുവൈറ്റിലെ ഒരു മാളില്‍, ഒരു സാധാരണ സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്യുകയായിരുന്നു ത്രേസ്യ. ജീവിത സാഹചര്യങ്ങള്‍ കൊണ്ടുമാത്രം നാടുവിടുകയും ജാള്യതയും ബുദ്ധിമുട്ടും കൊണ്ടുമാത്രം പിന്നീട് നാട്ടില്‍ വരാതിരിക്കുകയുമായിരുന്നു അവര്‍. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാത്രമാണ്, നാട്ടുകാര്‍ തന്നെക്കുറിച്ച് ധരിച്ചു വെച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ത്രേസ്യ മനസ്സിലാക്കിയത്! കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ നല്‍കിയ അനുഭവങ്ങളും ധൈര്യവും അവര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. തന്റെ യഥാര്‍ത്ഥ ഗള്‍ഫ് ജീവിതത്തെ കുറിച്ച് പുറത്ത് ആരോടും പറയാതെ, അവര്‍ ചില സംഭവങ്ങള്‍ മാത്രം പറഞ്ഞു. പ്രശസ്തനായ ഒരു അറബിയുടെ മകളെ അപകടത്തില്‍ നിന്ന് രക്ഷിച്ചതും പുതിയതായി എത്തുന്ന മലയാളി സ്ത്രീകള്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ സഹായിച്ചതുമായ ചിലത്. ഇത്തരം സംഭവങ്ങള്‍ കോര്‍ത്തിണക്കി ലോക്കല്‍ ചാനലില്‍ ത്രേസ്യയുടെ ഇന്റര്‍വ്യൂ വന്നു. ത്രേസ്യയെ പറ്റി കഥകള്‍ മെനഞ്ഞു നടന്നവര്‍ ഇത് വായും പൊളിച്ച് കേട്ടിരുന്നു. ത്രേസ്യയെ കുറിച്ച് വിചാരിച്ചത് മുഴുവന്‍ തെറ്റായിപ്പോയല്ലോ എന്ന് കരുതി അവര്‍ പശ്ചാത്തപിച്ചു! നന്നായി സംസാരിക്കാന്‍ അറിയാവുന്ന ത്രേസ്യയെ ഒരു പ്രശസ്ത ചാരിറ്റബിള്‍ സൊസൈറ്റി അവരുടെ സിഇഒ ആക്കി. ത്രേസ്യയെ പറ്റി പല കഥകളും പതിയെ സാമൂഹ്യ മാധ്യമങ്ങളിലും വന്നു തുടങ്ങി. ലൈക്കും കമന്റും കൂടി വന്നു. അങ്ങനെ വെറുമൊരു സാധാരണ സെയില്‍സ് ഗേള്‍ ആയി കുവൈറ്റില്‍ നിന്ന് മടങ്ങിയ ത്രേസ്യ ഒരു സൂപ്പര്‍ താരമായി.

തന്റെ രൂപത്തിലൂടെയും ഭാവത്തിലൂടെയും അതിലുപരി മാധ്യമങ്ങളിലൂടെയും ത്രേസ്യ നടത്തിയ പബ്ലിക് റിലേഷന്‍സ് ആയിരുന്നു ഈ താര പദവിയ്ക്ക് കാരണം! അതെ, ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഇമേജ് മാറ്റി മറിക്കാന്‍ പി ആര്‍ വര്‍ക്കുകള്‍ കൊണ്ട് സാധിക്കും! പരസ്യങ്ങള്‍ സെയില്‍സ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുമ്പോള്‍, പി ആര്‍ ക്യാമ്പയിനുകള്‍ അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ആണ് ശ്രമിക്കുക. ഇന്നുള്ള പി ആര്‍ പരിപാടികളില്‍ കൂടുതലും ഓണ്‍ലൈന്‍ ആയിക്കഴിഞ്ഞിരിക്കുന്നു. ഏറ്റവും കൂടുതല്‍ ആളുകളിലേയ്ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ എത്തുന്ന മീഡിയകളെയാണ് പലപ്പോഴും ഇതിനുവേണ്ടി ഉപയോഗിക്കാറുള്ളത്. പ്രത്യക്ഷത്തില്‍ ഒരു വാര്‍ത്തയാണെന്ന് തോന്നുന്ന തരത്തിലായിരിക്കും മിക്ക ക്യാമ്പയിനുകളും. വാര്‍ത്തകള്‍ സത്യമാണെന്ന് വിശ്വസിക്കാനുള്ള സാദ്ധ്യത കൂടുതലാണ് എന്നതാണ് കാരണം. ഭൂരിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇപ്പോള്‍ ഇതാണ് ചെയ്യുന്നത്. വാര്‍ത്ത എന്ന വ്യാജേന തങ്ങള്‍ക്ക് പ്രചരിപ്പിക്കേണ്ട കാര്യങ്ങളെ, പല പേരില്‍, പല സ്ഥലത്ത് നിന്ന് ഷെയര്‍ ചെയ്യുകയും ഉദ്വേഗജനകമായ തലക്കെട്ടുകള്‍ നിരത്തി, ആളുകളെക്കൊണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ രീതി. ഒരേ കാര്യം തന്നെ പല തവണ കേള്‍ക്കുമ്പോള്‍, അത് വിശ്വസിക്കാനുള്ള തോന്നല്‍ വരുമെന്നതും ഒരു സത്യം! ഇത്തരത്തില്‍ ആളുകളെ തങ്ങളുടെ വരുതിയിലാക്കാന്‍ ഓണ്‍ലൈന്‍ കൂടാതെ പ്രിന്റ്, ടെലിവിഷന്‍ മാധ്യമങ്ങളിലൂടെയുള്ള പ്രചരണവും ലഘുലേഖകള്‍, സെമിനാറുകള്‍, തെരുവു നാടകങ്ങള്‍ എന്നിങ്ങനെയുള്ള പരിപാടികളും പിആര്‍ ഏജന്‍സികള്‍ ആസൂത്രണം ചെയ്യാറുണ്ട്. എല്ലാ വശത്തും നിന്നുള്ള, വളരെ ആസൂത്രിതമായ ഒരു പിആര്‍ വര്‍ക്കിന് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയും എന്നതിന് സംശയമില്ല.

എന്നാല്‍ മോശം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല പി ആര്‍ ഉപയോഗിക്കുന്നത്. ശരിയായ കാര്യങ്ങള്‍ നല്ല രീതിയില്‍ ആശയ വിനിമയം നടത്താനും പി ആര്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. സ്ഥാപനങ്ങള്‍ ചെയ്യുന്ന സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങള്‍ പബ്ലിക് റിലേഷനിലൂടെ സ്വാഭാവികമായി പ്രചരിക്കപ്പെടാറുണ്ട്. നല്ല കാര്യങ്ങള്‍ ജനങ്ങള്‍ തന്നെ ഏറ്റെടുത്ത്, വലിയ പ്രമോഷനുകള്‍ ആയ കഥകളുമുണ്ട്.

ഫോണ്‍ വിളിക്കാനും മെസേജ് അയക്കാനും മാത്രം ഐ ഫോണ്‍ ഉപയോഗിച്ചിരുന്നവര്‍ ആയിരുന്നു ഏറെയും. അതിനാല്‍ തങ്ങളുടെ 5എസ് മോഡല്‍ വിപണിയില്‍ എത്തിക്കുന്നതിന് മുന്‍പ്, ‘നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ പവര്‍ഫുള്‍ ആണ് നിങ്ങള്‍’ എന്ന പിആര്‍ ക്യാമ്പയിന്‍ ചെയ്യുകയും അത് വലിയ ഹിറ്റായി മാറുകയും ചെയ്തു. ജീവിതത്തിന്റെ ഏതൊരു നിമിഷത്തിലും ഐ ഫോണ്‍ നിങ്ങള്‍ക്ക് സഹായകരമാണെന്ന സന്ദേശം നല്‍കുന്ന ഒരു ചെറിയ വീഡിയോ ആയിരുന്നു അത്. ഐ ഫോണിനെക്കുറിച്ച് സംസാരിക്കുന്നതിനു പകരം ആ വീഡിയോ പറഞ്ഞതു മുഴുവന്‍ ഓരോരുത്തരുടെയും ജീവിതം എങ്ങനെ എളുപ്പമാക്കാം എന്നതിനെക്കുറിച്ചായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഒരു സ്ഥാപനത്തിന്റെ വിഷനുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന പ്രചരണരീതിയാണ് പി ആര്‍ ക്യാമ്പയിനുകള്‍.

എഎല്‍എസ് എന്ന രോഗത്തോടു പടപൊരുതാന്‍ ഐസ് ബക്കറ്റ് ചാലഞ്ച് എന്ന പിആര്‍ പരിപാടി സൃഷ്ടിക്കപ്പെട്ടപ്പോള്‍ അത് കാട്ടുതീ പോലെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നു പിടിച്ചത്. ലോകത്തിന്റെ ഒരു കോണില്‍ നിന്ന് മറ്റൊരു കോണിലേയ്ക്ക് ആ രസകരമായ ചലഞ്ച് സഞ്ചരിച്ചു. നൂറു മില്ല്യണ്‍ ഡോളറില്‍ അധികമാണ് ഇത്തരമൊരു പിആര്‍ ക്യാമ്പയിനില്‍ നിന്ന് എഎല്‍എസ് അസോസിയേഷന് ലഭിച്ചത്.

ചിലപ്പോഴെങ്കിലും പിആര്‍ വിപരീത ഫലം ഉണ്ടാക്കാറുണ്ട്. കെഎഫ്‌സി അടുത്തിടെ നടത്തിയ ഗ്രില്‍ഡ് ചിക്കന്‍ ക്യാമ്പയിന്‍ അത്തരത്തില്‍ ഒന്നാണ്. ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്ന തരത്തിലുള്ള വാര്‍ത്തകളിലൂടെ മുന്നേറിയ ക്യാമ്പയിന്‍ പക്ഷെ കെഎഫ്‌സിയുടെ സെയില്‍സ് കുറയ്ക്കുകയാണ് ചെയ്തത്. ഗ്രില്‍ഡ് ചിക്കന്‍ ഹെല്‍ത്തി ആണെങ്കില്‍ ഗ്രില്‍ഡ് അല്ലാത്ത കെഎഫ്‌സി ചിക്കന്‍ അനാരോഗ്യകരമല്ലേ എന്ന ചിന്ത ഈ ക്യാമ്പയിന്‍ ജനങ്ങളില്‍ ഉണര്‍ത്തി എന്നതാണ് വാസ്തവം. കൊക്കകോള, ബ്രിട്ടീഷ് പെട്രോളിയം തുടങ്ങി പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ഈ പ്രശ്‌നം പലപ്പോഴായി നേരിട്ടിട്ടുണ്ട്.

കേരളത്തില്‍ പിആര്‍ ക്യാമ്പയിനുകള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുവേ സാക്ഷരരും പൊതുവിജ്ഞാനം ഉള്ളവരുമായ ഒരു ജനത, വെറുമൊരു ഇമേജ് മാനേജ്‌മെന്റിന് മാത്രമായുള്ള ക്യാമ്പയിനുകളെ തിരിച്ചറിയുകയും നിരാകരിക്കുകയും ചെയ്‌തേക്കാം. അതിനാല്‍ തന്നെ, കേരളത്തില്‍ പിആര്‍ ചെയ്യുന്നവര്‍ വളരെ സൂക്ഷിച്ചു തന്നെ ആ വിഷയം കൈകാര്യം ചെയ്യേണ്ടതായുണ്ട്. സത്യസന്ധമായ പിആര്‍ വര്‍ക്കുകളേ ആത്യന്തികമായി വിജയം കൈവരിക്കാറുള്ളൂ. തങ്ങള്‍ ചെയ്യുന്ന സത്കര്‍മങ്ങള്‍, ചാരിറ്റി, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പിആറിലൂടെ ആളുകളില്‍ എത്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സത്യങ്ങള്‍ മൂടിവെച്ചു കൊണ്ടുള്ള പിആര്‍ ഇമേജ് വര്‍ധിപ്പിക്കുന്നതിനു പകരം നമ്മെ അപഹാസ്യരാക്കിയേക്കും.

(പ്രശസ്ത ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റും ബ്രഹ്മ ലേണിങ് സൊല്യൂഷന്‍സ് സിഇഒയുമാണ് ലേഖകന്‍)

Related posts

Leave a Comment