ഇന്‍ഷുറന്‍സ് കമ്പനികളില്‍ അധിക ചെലവ്; സര്‍ക്കാര്‍ 5000 കോടി അനുവദിക്കും

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ 5,000 കോടി രൂപ അനുവദിച്ചേക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, അഞ്ചുവര്‍ഷത്തെ കുടിശ്ശിക അനുവദിക്കല്‍ എന്നിവയ്ക്കായി 8000 കോടി രൂപയുടെ അധിക ചെലവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണിത്.

നാഷണല്‍ ഇന്‍ഷുറന്‍സ്(3,700 കോടി), ഓറിയന്റല്‍ ഇന്‍ഷുറന്‍സ്(1,200 കോടി), യുണൈറ്റഡ് ഇന്‍ഷുറന്‍സ്(100 കോടി) എന്നിങ്ങനെയാകും തുക അനുവദിക്കുക. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ മൂലധന നിക്ഷേപം ഉയര്‍ത്തല്‍കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്.

ബാധ്യതയേക്കാള്‍ ആസ്തി വേണെന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ)യുടെ മാനദണ്ഡം കൂടി പരിഗണിച്ചാണ് തീരുമാനം.

ദീര്‍ഘകാല ബാധ്യതകള്‍ തീര്‍ക്കാനുള്ള കഴിവ് അളക്കുന്ന സോള്‍വന്‍സി റേഷ്യോ 1.5 ആയാണ് പൊതുമേഖല കമ്പനികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. യുണൈറ്റഡ് ഇന്ത്യയുടേത് ജൂണില്‍ 0.43ഉം നാഷണല്‍ ഇന്‍ഷുറന്‍സിന്റേത് മാര്‍ച്ചില്‍ 0.63ഉം ആയിരുന്നു.

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ സ്വകാര്യ വത്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളിലെ ഓഹരിവിഹിതം 51ശതമാനത്തില്‍ താഴെയാക്കാനുദ്ദേശിച്ച് നേരത്തെതന്നെ നിയമ ഭേദഗതി വിജ്ഞാപനം ചെയ്തിരുന്നു.

പൊതുമേഖലയിലെ നാല് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് മാത്രമാണ് ലാഭത്തിലുള്ളത്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ എന്നിവ നഷ്ടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.

 

Related posts