കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി കൊറിയന്‍ സംഘം

ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപതാത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതികവിദ്യ കൈമാറ്റം, മൊബൈല്‍ഫോണ്‍ മേഖലയിലും സഹകരിക്കാമെന്ന് ഇന്ത്യയിലെ കൊറിയന്‍ എംബസി കൊമേഴ്സ്യല്‍ അറ്റാഷെ ക്വാംഗ് സ്യൂക് യാംഗ് പറഞ്ഞു.

ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഉന്നതതലസംഘം ക്വാംഗ് സ്യൂക് യാംഗിന്റെ നേതൃത്വത്തില്‍ കേരളം സന്ദര്‍ശിച്ചു. കൊറിയന്‍ എംബസി, ഇന്ത്യ-കൊറിയ ബിസിനസ് കോ-ഓപ്പറേഷന്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. വ്യവസായമന്ത്രി പി.രാജീവ്, വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പോള്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, വാണിജ്യ, വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. കേരളത്തിലെ നിക്ഷേപത്തിനാവശ്യമായ സൗകര്യം ഒരുക്കാന്‍ ഇന്ത്യയിലെ കൊറിയന്‍ കമ്പനി മേധാവികളുടെ യോഗം രണ്ടുമാസത്തിനകം വിളിക്കുമെന്ന് പി.രാജീവ് പറഞ്ഞു.

നിര്‍മ്മിതബുദ്ധി (എ.ഐ), ആയുര്‍വേദം, ബയോടെക്നോളജി, ഡിസൈന്‍, ഭക്ഷ്യസംസ്‌കരണം, ഇ-വാഹനങ്ങള്‍, ലോജിസ്റ്റിക്സ്, നാനോടെക്നോളജി, ടൂറിസം, ത്രീഡി പ്രിന്റിംഗ് മേഖലകളില്‍ കൊറിയന്‍ സംരംഭകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യ-കൊറിയ ബിസിനസ് കോ-ഓപ്പറേഷന്‍ സെന്റര്‍ ദക്ഷിണേഷ്യ മാനേജിംഗ് ഡയറക്ടര്‍ ജൂന്‍വ ബിന്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ മ്യുന്‍ഗ്ലെ ചെയ്, ഫിക്കി സ്റ്റേറ്റ് ചെയര്‍മാന്‍ ദീപക് അസ്വാനി, കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ പോള്‍ ആന്റണി, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവര്‍ സംസാരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

Related posts