ക്രേസ് ബിസ്‌കറ്റ്‌സ് 17ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കോഴിക്കോടിന്റെ സ്വന്തം ക്രേസ് ബിസ്‌കറ്റ്‌സ് ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയന്‍ 17 ന് നാടിന് സമര്‍പ്പിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പല രുചികളോടെയുള്ള ബിസ്‌കറ്റുകള്‍ അവതരിപ്പിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ ആസ്‌കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. തുറമുഖ- മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍, എം.കെ.രാഘവന്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.

ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കോഴിക്കോട് കിനാലൂര്‍ കെ.എസ്.ഐ.ഡി.സി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയാണിത്.

ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ക്രേസ് ബിസ്‌കറ്റ്‌സ് ഫാക്ടറി. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്നോളജിസ്റ്റുകള്‍ നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌കറ്റുകളുടെ പ്രത്യേകതകളാണ്. ഇരുപത്തിരണ്ടോളം രുചിഭേദങ്ങളുമുണ്ട്. കാരമല്‍ ഫിംഗേഴ്‌സ്, കാര്‍ഡമം ഫ്രഷ്, കോഫി മാരി, തിന്‍ ആരോറൂട്ട്, മാള്‍ട്ടി മില്‍ക്കി ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടര്‍ കുക്കി, പെറ്റിറ്റ് ബുറേ, ഷോര്‍ട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 22ഓളം വൈവിദ്ധ്യമാര്‍ന്ന ബിസ്‌കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്. കേരള വിപണിക്കു പിന്നാലെ വിദേശ വിപണികളിലേയ്ക്കും ക്രേസ് ബിസ്‌കറ്റ്‌സ് എത്തും.

സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ക്രേസ് ബിസ്‌കറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. വ്യവസായ വകുപ്പ് പ്രഖ്യാപിച്ച ‘മീറ്റ് ദ് ഇന്‍വെസ്റ്റര്‍’ പരിപാടിയുടെ ഭാഗമായി യാഥാര്‍ത്ഥ്യമാവുന്ന ആദ്യ സംരംഭങ്ങളില്‍ ഒന്നാണ് കേരളത്തില്‍ നിന്ന് ആഗോളതലത്തിലേയ്ക്ക് വളരാനൊരുങ്ങുന്ന ബ്രാന്‍ഡായ ക്രേസ് ബിസ്‌കറ്റ്‌സ്.

Related posts