സി. എസ്. ആര്‍ ഫണ്ട്; കമ്പനികള്‍ ചെലവാക്കിയത് 36,145 കോടി

രാജ്യത്തെ വിവിധ കമ്പനികള്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച സി.എസ്. ആര്‍(കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിളിറ്റി) ഫണ്ട് 36,145കോടി രൂപ. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലോക്‌സഭയില്‍ അറിയിച്ചത്. 17,672.40 കോടി രൂപയാണ് 2020-21 കാലയളവില്‍ സി. എസ്. ആര്‍ ഫണ്ടായി ചെലവഴിച്ചത്. 18,473.41കോടി രൂപ 2019-20 വര്‍ഷക്കാലയളവില്‍ ചെലവഴിച്ചു. കമ്പനികള്‍ സി. എസ്. ആര്‍ ഫണ്ട് ചെലവഴിക്കുന്നതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്നും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ലഭ്യമാകുന്ന കമ്പനികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സി. എസ്. ആര്‍ നിബന്ധനകളുടെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. അതത് കമ്പനികളുടെ ബോര്‍ഡുകളാണ് സി. എസ്. ആര്‍ ഫണ്ടുകള്‍ ഏതൊക്കെ മേഖലകളില്‍ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നതെന്നും സര്‍ക്കാരിന് അത്തരം വിഷയങ്ങളില്‍ നിയന്ത്രണം ചെലുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.  

യു.പി.ഐ ഇടപാടുകളില്‍ ഇടിവ്

കഴിഞ്ഞമാസങ്ങളില്‍ മികച്ച വര്‍ദ്ധന നേടിയ യു.പി.ഐ പേമെന്റ് ഇടപാട് മൂല്യം കഴിഞ്ഞമാസം കുറഞ്ഞു. 11.90 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നതെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എന്‍.പി.സി.ഐ) വ്യക്തമാക്കി. ഒക്ടോബറില്‍ ഇടപാട് മൂല്യം 12.11 ലക്ഷം കോടി രൂപയായിരുന്നു; കഴിഞ്ഞമാസം ഇടിവ് 1.7 ശതമാനം. മൊത്തം ഇടപാടുകളുടെ എണ്ണം ഒക്ടോബറിലെ 730.5 കോടിയില്‍ നിന്ന് 730.9 കോടിയിലെത്തി. 2021 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ ഇടപാട് മൂല്യത്തില്‍ 55 ശതമാനം വര്‍ദ്ധനയുണ്ട്.  

ജലവൈദ്യുത പദ്ധതികള്‍ക്ക് ഇളവുമായി കേന്ദ്ര സര്‍ക്കാര്‍

5 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ലക്ഷ്യമിട്ട് കേന്ദ്രത്തിന്റെ നീക്കം. 2025 ജൂണ്‍ 30ന് മുന്‍പ് നിര്‍മാണ കരാര്‍ നല്‍കുന്ന പുതിയ ജലവൈദ്യുത പദ്ധതികള്‍ക്ക് സംസ്ഥാനാന്തര പ്രസരണ ചാര്‍ജ് (ഐഎസ്ടിഎസ്)കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കി.പൂര്‍ണ ഇളവ് 2025 വരെയാണെങ്കിലും 2028 വരെ ഭാഗികമായ ഇളവ് ലഭിക്കും. ഏറ്റവും ആദ്യം കരാര്‍ വയ്ക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ ഇളവ് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. 2028നു ശേഷമുള്ള പദ്ധതികള്‍ക്ക് ഇളവില്ല.  

നിരന്തരം അപ്‌ഡേറ്റാകാത്ത കമ്പനികള്‍ക്ക് നിലനില്‍പ്പില്ല: ടൈ കേരള

വിപണിയില്‍ എത്ര മുന്നിലായാലും നിരന്തരം നവീകരിക്കാതെ കമ്പനികള്‍ക്ക് നിലനില്‍പ്പ് ഇല്ലെന്ന് കോഗ്‌നിസെന്റ് ഇന്ത്യ സിഎംഡി രാജേഷ് നമ്പ്യാര്‍. സാങ്കേതിക വിദ്യകളും ഉപഭോക്തൃ ശീലങ്ങളും വളരെ വേഗം മാറുന്ന സാഹചര്യത്തില്‍ കമ്പനികള്‍ മത്സരത്തിലെ മുന്നേറ്റം നില നിര്‍ത്തിയില്ലെങ്കില്‍ നശിച്ചുപോകും.ദ് ഇന്‍ഡസ് ഒന്‍ട്രപ്രനര്‍ (ടൈ) കേരളയുടെ സമ്മേളനത്തില്‍ ‘ വിജയത്തിന് സ്വയം നവീകരണം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടില്‍ ഫോര്‍ച്യൂണ്‍ 500 ലിസ്റ്റില്‍ പെട്ട കമ്പനികളില്‍ 88% നാമാവശേഷമായി. 12% മാത്രമാണ് കാലത്തെ അതിജീവിച്ചത്. കൊഡാക് ഫിലിം കമ്പനിയും ബ്ലാക്‌ബെറിയും നോക്കിയയും മത്സരത്തില്‍ മുന്നേറ്റം നിലനിര്‍ത്താനാവാതെ ദുര്‍ബലമായിപ്പോയ കമ്പനികള്‍ക്ക് ഉദാഹരണങ്ങളാണെന്ന് രാജേഷ് നമ്പ്യാര്‍ പറഞ്ഞു. മുന്‍പ് കാര്യക്ഷമതയ്ക്കായിരുന്നു കമ്പനികള്‍ പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് അതിജീവനത്തിനാണു പ്രാധാന്യം. കോവിഡ് വന്നപ്പോള്‍ ലഭിച്ച പാഠമാണിത്. ചൈനയിലെ നിര്‍മാണ സൗകര്യങ്ങള്‍ സ്വന്തം നാട്ടിലേക്കു മാറ്റുന്നതും ഇതിന്റെ ഭാഗമാണ്. കുടുംബ ബിസിനസുകള്‍…

മുല്ലപ്പൂവ് കിലോഗ്രാമിന് 4,000 രൂപ!

  ശബരിമല മണ്ഡലകാല ആഘോഷങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ കാര്‍ത്തിക ഉത്സവം കൂടി ആരംഭിച്ചതോടെ മുല്ലപ്പൂ വില റെക്കോര്‍ഡ് ഉയരത്തില്‍. മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ട് ഉയര്‍ന്ന ഗ്രേഡ് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വില്‍പന നടന്നത്. കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. ആവശ്യം കൂടിയതും തെക്കന്‍ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉല്‍പാദനം കുറഞ്ഞതുമാണ് വില വര്‍ധിക്കാന്‍ കാരണം. മധുര മാട്ടുതാവണി പൂവിപണിയില്‍ 4 ടണ്‍ പൂവ് വന്നിരുന്നതിനു പകരം ഒരു ടണ്‍ മാത്രമാണെത്തിയത്. ഇതിനൊപ്പം മറ്റു പൂക്കളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ജമന്തി കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 150 രൂപയായും പിച്ചി 300ല്‍ നിന്ന് 800 രൂപയായും ഉയര്‍ന്നു. കനകാംബരത്തിന് അഞ്ചിരട്ടി വരെ വില കൂടി.  

സര്‍ക്കാരിന് ലാഭവിഹിതം കൈമാറി കേരഫെഡ്

പൊതുമേഖലാ സ്ഥാപനമായ കേരഫെഡ് ലാഭവിഹിതമായി 1.80 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറി. മന്ത്രി പി.പ്രസാദ്, കേരഫെഡ് ചെയര്‍മാന്‍ വി.ചാമുണ്ണി, വൈസ് ചെയര്‍മാന്‍ കെ.ശ്രീധരന്‍, മാനേജിംഗ് ഡയറക്ടര്‍ അശോക് എന്നിവര്‍ ചേര്‍ന്നാണ് ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 2019-20 സാമ്പത്തികവര്‍ഷം കേരഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ 288.93കോടി രൂപയും മറ്റിനങ്ങളില്‍ നിന്നുള്ള 24.64 കോടി രൂപയും ഉള്‍പ്പെടെ 313.57കോടി രൂപ വരവും 289.70കോടിയുടെ ചെലവും 23.87കോടി രൂപ മൊത്ത ലാഭവും കുറിച്ചിരുന്നു. ആകെ 6.58 കോടി രൂപയായിരുന്നു അറ്റലാഭം. സര്‍ക്കാരിന് കേരഫെഡിലുള്ള ഓഹരി മൂലധനത്തിന്റെ 5 ശതമാനം തുകയായ 1.80 കോടി രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കേരഫെഡിലെ ഓഹരി മൂലധനമായ 86.4 ലക്ഷം രൂപയും ലാഭവിഹിതമായി നല്‍കും.  

കെ.എഫ്.സി വായ്പാ ആസ്തി 10,000 കോടിയാക്കും

രണ്ട് വര്‍ഷത്തിനകം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി 10,000 കോടി രൂപയായി ഉയര്‍ത്തുമെന്ന് സി.എം.ഡി സഞ്ജയ് കൗള്‍ പറഞ്ഞു. കെ.എഫ്.സിയുടെ 70-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയിലൂന്നിയായിരിക്കും ലക്ഷ്യം കൈവരിക്കുക. സമയബന്ധിത ഉപഭോക്തൃസേവനം ഉറപ്പാക്കാന്‍ കൂടുതല്‍ ബ്രാഞ്ച് ഓഫീസുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ചില്ലറ ഇടപാട് തുടങ്ങി: 1.71 കോടിയുടെ ഡിജിറ്റല്‍ രൂപയുമായി ആര്‍ബിഐ

രാജ്യത്ത് ഇതാദ്യമായി ഡിജിറ്റല്‍ കറന്‍സി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്ക് 1.71 കോടി രൂപയാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതല്‍(ഡിജിറ്റല്‍ രൂപ)തുക അനുവദിക്കുക. സുഹൃത്തുക്കള്‍ക്കിടയിലും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ തമ്മിലും ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതില്‍ ഉള്‍പ്പെടും. ഭക്ഷ്യ വിതരണ ആപ്പുകളും വരുംദിവസങ്ങളില്‍ ഡിജിറ്റല്‍ രൂപ സ്വീകരിച്ചുതുടങ്ങും.  

മദ്യത്തിനു 4% വില്‍പന നികുതി വര്‍ധന; മന്ത്രിസഭയുടെ അംഗീകാരം

വിദേശ മദ്യം ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ വിറ്റുവരവു നികുതി ഒഴിവാക്കുന്നതിനും ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വില്‍പന നികുതി 4% വര്‍ധിപ്പിക്കുന്നതിനുമുള്ള പൊതുവില്‍പന നികുതി നിയമ ഭേദഗതി ബില്ലിന്റെ കരടിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കുകയും ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്യുന്നതോടെ മദ്യ വില ഉയരും. നിലവില്‍ മദ്യത്തിന്റെ നികുതി 247 % ആണ്. ഇത് 251 % ആയി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉല്‍പാദിപ്പിക്കുന്ന കമ്പനികളുടെ 5% വിറ്റുവരവു നികുതിയാണ് ഒഴിവാക്കിയത്. ഇതു മൂലം മദ്യക്കമ്പനികള്‍ക്ക് വര്‍ഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും. ഇതു മൂലം ഖജനാവിനുണ്ടാകുന്ന നഷ്ടം നികത്താന്‍ മദ്യ ഉപഭോക്താക്കളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പിക്കാനാണ് തീരുമാനം. വില്‍പന നികുതി 4% ഉയര്‍ത്തുന്നതിനൊപ്പം ബവ്‌റിജസ് കോര്‍പറേഷന്റെ കൈകാര്യച്ചെലവ് ഇനത്തിലുള്ള തുകയില്‍ 1% വര്‍ധന വരുത്താനും തീരുമാനിച്ചിരുന്നു. കൈകാര്യച്ചെലവ് ഉയര്‍ത്താന്‍…

വര്‍ക്ക് നിയര്‍ ഹോമുകള്‍ ഐടിയില്‍ മാത്രം ഒതുങ്ങരുത്: മന്ത്രി കെ.എന്‍. ബാലഗോപാല്‍

ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴില്‍ മേഖലകളേയും സ്വീകരിക്കുന്നതാകണം വര്‍ക്ക് നിയര്‍ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തു നടപ്പാക്കുന്ന വര്‍ക്ക് നിയര്‍ ഹോമുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സിലും (കെ-ഡിസ്‌ക്) കേരള നോളഡ്ജ് ഇക്കണോമി മിഷനും ചേര്‍ന്നു സംഘടിപ്പിച്ച കണ്‍സള്‍ട്ടേഷന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐടിക്കു പുറമേ ഇലക്ട്രോണിക്‌സ്, ഫിനാന്‍സ്, ബാങ്കിങ്, അഗ്രികള്‍ച്ചര്‍ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്ത് ഒന്നോ രണ്ടോ വര്‍ക്ക് നിയര്‍ ഹോമുകള്‍ തുടങ്ങിക്കാണിക്കുക വഴിയാണ് ഈ പദ്ധതിയിലേക്കു കൂടുതല്‍പേരെ ആകര്‍ഷിക്കാന്‍ കഴിയുന്നത്. ഇതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. പ്രാദേശിക സൗകര്യങ്ങളുണ്ടെങ്കില്‍ വര്‍ക്ക് നിയര്‍ ഹോമുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും.…