ഡോ. എ വി അനൂപിന് സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍ പുരസ്‌കാരം

സാരഥി കുവൈറ്റിന്റെ സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍പുരസ്‌കാരം എ വി എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ വി അനൂപ് കുവൈറ്റില്‍ നടന്ന ചടങ്ങില്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയില്‍ നിന്ന് ഏറ്റുവാങ്ങി. മെഡിമിക്‌സ്, മേളം, സഞ്ജീവനം, എ.വി. എ പ്രൊഡക്ഷന്‍സ് എന്നീ ജനപ്രിയ ബ്രാന്‍ഡുകളുടെ സാരഥിയായ ഡോ. അനൂപ് 30ഓളം സിനിമകളും നിര്‍മിച്ചു. ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി യുഗപുരുഷന്‍, വിശ്വഗുരു എന്നീ സിനിമകള്‍ നിര്‍മിച്ചു. 51 മണിക്കൂര്‍ കൊണ്ട് കഥ എഴുതി നിര്‍മാണം പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്ത് റിലീസ് ചെയ്ത വിശ്വഗുരു ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.  

ഫെഡറല്‍ ബാങ്കില്‍ എന്‍ ആര്‍ ഇ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ

ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക് പുതിയ എന്‍. ആര്‍. ഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്‌ളസ് എന്നറിയപ്പെടുന്ന പദ്ധതിയില്‍ 700 ദിവസക്കാലയളവില്‍ പരമാവധി 7.50 ശതമാനം പലിശ ലഭിക്കും. എന്‍.ആര്‍. ഐ നിക്ഷേപകര്‍ക്ക് ടാക്‌സ് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ മുതലിനോട് ത്രൈമാസ വ്യവസ്ഥയില്‍ ചേര്‍ക്കും. കാലാവധി തികയുന്നതിന് മുന്‍പേ ക്‌ളോസ് ചെയ്യാന്‍ കഴിയില്ലെങ്കിലും നിക്ഷേപത്തിന്റെ 75 ശതമാനം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.  

നികുതിവരുമാന വളര്‍ച്ച: കേരളത്തിന് രണ്ടാം സ്ഥാനം

നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തെ സംസ്ഥാനനികുതി വരുമാനത്തിലെ വളര്‍ച്ചാനിരക്കില്‍ കേരളം രണ്ടാംസ്ഥാനത്ത്. 41 ശതമാനം വളര്‍ച്ചയോടെ ഏപ്രില്‍-സെപ്തംബറില്‍ കേരളം നേടിയത് 33,175 കോടി രൂപയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കേരളത്തിന്റേതാണ്. രാജ്യത്ത് ഏറ്റവുമധികം നികുതിവരുമാനം നേടിയതും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കുറിച്ചതും മഹാരാഷ്ട്രയാണ്. 2021-22ലെ സമാനകാലത്തെ 81,395 കോടി രൂപയില്‍ നിന്ന് മഹാരാഷ്ട്രയുടെ നികുതിവരുമാനം 42 ശതമാനം ഉയര്‍ന്ന് 1.15 ലക്ഷം കോടി രൂപയായി. 29 ശതമാനം വളര്‍ച്ചയോടെ 1.02 ലക്ഷം കോടി രൂപ നേടി വരുമാനത്തില്‍ രണ്ടാംസ്ഥാനത്ത് ഉത്തര്‍പ്രദേശാണ്. മൂന്നാംസ്ഥാനം കര്‍ണാടകയില്‍ നിന്ന് തമിഴ്നാട് പിടിച്ചെടുത്തു. 50,324 കോടി രൂപയില്‍ നിന്ന് തമിഴ്‌നാടിന്റെ വരുമാനം 68,638 കോടി രൂപയായി ഉയര്‍ന്നു. നാലാമതായ കര്‍ണാടകയുടെ വരുമാനം 53,566 കോടി രൂപയില്‍ നിന്ന് 66,158 കോടി രൂപയിലെത്തി. വരുമാനവളര്‍ച്ചയില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നില്‍ ആന്ധ്രാപ്രദേശാണ്; 9 ശതമാനം.

കെ.വി. കാമത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍

ബാങ്കിംഗ് രംഗത്തെ പ്രമുഖനായ കെ.വി. കാമത്തിനെ റിലയസ് ഇന്‍ഡസ്ട്രീസ് അഞ്ചുവര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. കമ്പനിയുടെ നിര്‍ദ്ദിഷ്ട ബാങ്കിതര ധനകാര്യസ്ഥാപനമായ (എന്‍.ബി.എഫ്.സി) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ നോണ്‍-എക്‌സിക്യുട്ടീവ് ചെയര്‍മാനായി അദ്ദേഹത്തെ നിയമിക്കുന്ന പശ്ചാത്തലത്തിലാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ എന്‍.ബി.എഫ്.സികളെയെല്ലാം റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്സ് എന്ന ഉപസ്ഥാനവുമായി ലയിപ്പിച്ച് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന ഒറ്റക്കമ്പനിയായി മാറ്റും. തുടര്‍ന്ന് ഓഹരിവിപണിയില്‍ ലിസ്റ്റും ചെയ്യും. കെ.വി.കാമത്ത് ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥനായിരിക്കേ 1970കളിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആദ്യമായി ടേം ലോണ്‍ സ്വന്തമാക്കിയത്. മുകേഷ് അംബാനിയും അനില്‍ അംബാനിയും തമ്മിലെ സ്വത്ത് വിഭജനം രമ്യമായി പൂര്‍ത്തിയാക്കിയതിലും അദ്ദേഹത്തിന് പങ്കുണ്ട്. 2021ലെ ബഡ്ജറ്റില്‍ കേന്ദ്രം പ്രഖ്യാപിച്ച നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ ചെയര്‍മാനാണ് നിലവില്‍ കാമത്ത്.  

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് നിവേദനം നല്‍കി സ്വര്‍ണവ്യാപാരികള്‍

അടുത്ത ബഡ്ജറ്റിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്‍ നിവേദനം നല്‍കി. ഇന്ത്യയിലെ സ്വര്‍ണാഭരണ വിപണിയില്‍ 30 ശതമാനം പങ്കാണ് കേരളത്തിനുള്ളത്. ഇറക്കുമതി/കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, സ്വര്‍ണ സംബന്ധ പേമെന്റ് സൗകര്യങ്ങള്‍ സൃഷ്ടിക്കുക, മേഖലയില്‍ എം.എസ്.എം.ഇകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഒക്ടോബര്‍ വിപ്‌ളവം

ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണി ഒക്ടോബറില്‍ കാഴ്ചവച്ചത് 2021 ഒക്ടോബറിനേക്കാള്‍ 286 ശതമാനം വില്പനവളര്‍ച്ച. ഈ രംഗത്ത് പുത്തന്‍ കമ്പനികളുടെ ഉദയം, മികച്ചനിലവാരമുള്ള മോഡലുകള്‍, ഇലക്ട്രിക് വണ്ടികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളിലെ മികച്ച അവബോധം, പരമ്പരാഗത മോഡലുകളെ അപേക്ഷിച്ച് കാര്യമായ വിലവ്യത്യാസമില്ലായ്മ, കുറഞ്ഞ മെയിന്റനന്‍സ് ചെലവ് തുടങ്ങിയ കാരണങ്ങളും ഉത്സവകാലവും വിപണിയുടെ കുതിപ്പിന് സഹായകമായെന്ന് കരുതുന്നു.  

ലയണല്‍ മെസി ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡര്‍

എഡ്ടെക്ക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി ഫുട്ബാള്‍ താരം ലയണല്‍ മെസി. ബൈജൂസിന്റെ ‘എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍’ എന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയെയാണ് മെസി പ്രതിനിധീകരിക്കുക. അര്‍ജന്റീന ടീം ക്യാപ്റ്റനും പി.എസ്.ജിയുടെ പ്രധാന കളിക്കാരനുമായ മെസി ഇന്നലെയാണ് ബൈജൂസുമായുള്ള കരാറില്‍ ഒപ്പുവച്ചത്. ബൈജൂസ് എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ ആഗോളതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകാന്‍ കഴിയുമെന്ന വിശ്വാസം മെസി പ്രകടിപ്പിച്ചു. ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡറായി മെസി എത്തുന്നതില്‍ അഭിമാനമുണ്ടെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു. ആഗോളതലത്തില്‍ ബൈജൂസിന്റെ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ലോകത്തിലെ മുന്‍നിര കായിക താരങ്ങളില്‍ ഒരാളായ മെസിയുടെ പങ്കാളിത്തം.  

കൃത്രിമം തടയുന്നതിന് ഐഒസി പമ്പുകളില്‍ ഇലക്ട്രോണിക് സംവിധാനം

ഇന്ധനങ്ങളുടെ അളവിലും ഗുണമേന്മയിലും തട്ടിപ്പ് നടത്തുന്നത് തടയുന്ന ഇലക്ട്രോണിക് സംവിധാനം രാജ്യത്തെ മുഴുവന്‍ പമ്പുകളിലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്നു. പമ്പുകളെ ഇന്ത്യന്‍ ഓയില്‍ ഓഫീസുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനം കേരളത്തിലെ മുഴുവന്‍ പമ്പുകളിലും നടപ്പാക്കി. റീട്ടെയില്‍ ഔട്ട്‌ലെറ്റ് ആട്ടോമേഷന്‍ സിസ്റ്റം (എ.ടി.ഒ.എസ് ) വഴിയാണ് നിരീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജര്‍ (വിജിലന്‍സ്) ഹൈമറാവു പറഞ്ഞു. പമ്പുകളിലെ യൂണിറ്റുകളെ കമ്പ്യൂട്ടര്‍ സംവിധാനംവഴി ഇന്ത്യന്‍ ഓയിലിന്റെ സംസ്ഥാന ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാഹനഉടമ ആവശ്യപ്പെട്ട തുക ആകുന്നതി?ന് മുമ്പ് ഇന്ധനമടിക്കുന്നത് നിറുത്തിയാല്‍ ടാങ്കിലേയ്ക്ക് കടത്തിവയ്ക്കുന്ന നോസില്‍ തനിയെ ലോക്കാകും. വീണ്ടും പെട്രോളോ ഡീസലോ അടിക്കാനാകില്ല. ഇന്ത്യന്‍ ഓയില്‍ ഓഫീസ് ഇടപെട്ട് നടപടി സ്വീകരിച്ചശേഷം നല്‍കുന്ന പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രമേ വീണ്ടും നോസില്‍ തുറക്കാന്‍ കഴിയൂ. ഇന്ധനമടിക്കുംമുമ്പ് മീറ്ററില്‍ പൂജ്യമെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കണം. അടിച്ചുതീരുമ്പോള്‍ പറഞ്ഞ തുകയാണെന്നും…

മലയാളി സ്റ്റാര്‍ട്ടപ്പിന് ഫിക്കി പുരസ്‌കാരം

മലയാളി സ്റ്റാര്‍ട്ടപ്പായ ഫാര്‍മേര്‍സ് ഫ്രഷ് സോണിന് ഫിക്കി അഗ്രി സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം. ഫിക്കിയുടെ അഞ്ചാമത് അഗ്രി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡുകളില്‍ ‘ദ മോസ്റ്റ് ഇന്നൊവേറ്റീവ് അഗ്രി സ്റ്റാര്‍ട്ടപ്പ്’ പുരസ്‌കാരമാണ് ഫാര്‍മേര്‍സ് ഫ്രഷ് ലഭിച്ചത്. ന്യൂ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫാര്‍മേഴ്സ് ഫ്രഷ് സോണിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ പ്രദീപ് പി എസിന് മന്ത്രി കൈലാഷ് ചൗധരി അവാര്‍ഡ് സമ്മാനിച്ചു. ഇതാദ്യമായാണ് കേരളം ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഫിക്കി ടാസ്‌ക് ഫോഴ്സ് അഗ്രി സ്റ്റാര്‍ട്ടപ്പ് ചെയര്‍മാന്‍ ഹേമന്ദ്ര മാത്തൂര്‍, പിഡബ്ളൂസി പാര്‍ട്ട്നര്‍ അശോക് വര്‍മ്മ, യു.എസ്. എസ്. ഇ.സി ഇന്ത്യ ടീം ലീഡ് ജയ്സണ്‍ ജോണ്‍, ഫിക്കി അഡൈ്വസര്‍ പ്രവേഷ് ശര്‍മ്മ എ.പി.ഇ.ഡി.എ സെക്രട്ടറി ഡോ. സുധാന്‍ഷു, കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശുഭ താക്കൂര്‍ എന്നിവര്‍ സംബന്ധി?ച്ചു. 2018ല്‍ മിതമായ നിരക്കില്‍ മികച്ച ഗുണനിലവാരവുമുള്ള സുരക്ഷിതമായ…

ട്വിറ്റര്‍ ഇന്ത്യയില്‍ കൂട്ടപിരിച്ചുവിടല്‍

ആഗോളതലത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇന്ത്യയിലും ജീവനക്കാരെ പിരിച്ചുവിടല്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് സംബന്ധിച്ച് മെയില്‍ സന്ദേശം ലഭിച്ചുവെന്നാണ് വിവരം. ട്വിറ്ററിന് 200ലധികം ജീവനക്കാരാണ് ഇന്ത്യയിലുള്ളത്. മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലെ ജീവനക്കാരെ മുഴുവനായും മാറ്റിയെന്നാണ് അറിയുന്നത്. മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. ആകെ എത്ര ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന വിവരം ലഭ്യമല്ല. ട്വിറ്റര്‍ ഇന്ത്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.