പാക്കിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ലോകബാങ്ക്

ആഭ്യന്തര സാമ്പത്തിക രംഗം ശക്തിപ്പെടുത്തണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ലോകബാങ്ക്. മഹാ പ്രളയത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ നേരിട്ട വലിയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമം പാക്കിസ്ഥാന്‍ സ്വീകരിക്കണമെന്ന് ലോക ബാങ്കിന്റെ ദക്ഷിണേഷ്യന്‍ വൈസ് പ്രസിഡണ്ട് മാര്‍ട്ടിന്‍ റൈസര്‍ ആണ് ആവശ്യപ്പെട്ടത്. പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വലുതാണെന്നും റൈസര്‍ പറഞ്ഞു.

പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് രാജ്യം വലിയ പ്രതിസന്ധിയില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്ന് കരകയറാന്‍ കൃത്യമായ ദിശാബോധം രാജ്യത്തിന് ആവശ്യമാണ്. അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ സഹായിക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ കടുത്ത പ്രതിസന്ധിയില്‍ ഉള്ള ജനത്തെ ഉയര്‍ന്ന വൈദ്യുതി ബില്ല് അടിച്ചേല്‍പ്പിച്ച് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ശരിയല്ലെന്നും പാകിസ്ഥാനോട് ഉള്ള നിര്‍ദ്ദേശത്തില്‍ റൈസര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ഊര്‍ജ്ജ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ഈ വര്‍ഷമാണ് പാകിസ്ഥാനില്‍ മഹാപ്രളയം ഉണ്ടായത്. 33 ദശലക്ഷം ആളുകള്‍ മഹാപ്രളയത്തിന്റെ പ്രതിസന്ധിയില്‍ അകപ്പെട്ടു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയില്‍ ആയിരുന്നു. അന്ന് നേരിട്ട വലിയ തകര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാന് ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts